തളിപ്പറന്പ്: ദേശീയപാത നിർമാണ സ്ഥലത്ത് നിന്ന് മഴയ്ക്കൊപ്പം മണ്ണും ചെളിയും കുത്തിയൊഴുകി ജലസ്രോതസുകൾ മലിനമാകുകയും ചെളികാരണം ദുരിതമനുഭവിക്കുന്ന വീട്ടുകാരുടെ പ്രശ്നങ്ങൾ പരിഹാരം കാണാൻ തീരുമാനം. ഇന്നലെ തളിപ്പറന്പ് താലൂക്ക് ഓഫീസിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ, ജില്ലാ കളക്ടർ എന്നിവരടക്കം ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം.
വീട്ടുകാർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനൊപ്പം ചെളി അടിയുന്നത് തടയാൻ നടപടികളും സ്വീകരിക്കും. പ്രശ്നം നേരിടുന്ന സിഎച്ച് നഗറിലെ വീടുകളിലോ തെരുവിലോ വീട്ടുമുറ്റത്തോ ഒരു കാരണവശാലും ചെളി എത്താതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ചെയ്യേണ്ടതായ നടപടികൾ പൊതുമരാമത്ത് വകുപ്പ് നിർദേശിക്കും.
കിണറുകളിൽ ചെളി അടിയുന്ന പ്രശ്നത്തിനു പരിഹാരമായി അത്തരം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നടത്താൻ പരിയാരം പഞ്ചായത്തിനോട് നിർദേശിച്ചിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ദേശീയപാത വികസന നിർമാണം ഏറ്റെടുത്ത കരാർ കമ്പനി വഹിക്കണം.
പ്രശ്നത്തിൽ അപ്പപ്പോൾ ഇടപെടാനും പരിഹാരം കൈക്കൊള്ളാനും പയ്യന്നൂർ, തളിപ്പറമ്പ് തഹസിൽദാർമാർ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ്, പിഡബ്ല്യുഡി (ദേശീയപാത), പിഡബ്ല്യുഡി (റോഡ്) വിഭാഗങ്ങൾ എന്നിവരുൾപ്പെട്ട ദ്രുതകർമസേന (ആർആർടി) രൂപീകരിച്ചു. ആർആർടി എല്ലാ ദിവസവും സംഭവസ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകണം.
യോഗത്തിന് മുന്നോടിയായി ടി.കെ. ഗോവിന്ദൻ എംഎൽഎ, ജില്ലാ കളക്ടർ എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം സിഎച്ച് നഗർ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഇതു സംബന്ധിച്ച വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുമെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. വെള്ളക്കെട്ട് പ്രശ്നം നേരിടുന്ന കുറ്റിക്കോൽ മേഖലയിലും സംഘം സന്ദർശനം നടത്തി. കുറ്റിക്കോൽ വെള്ളക്കെട്ട് പ്രദേശവും സന്ദർശിച്ചു.